2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

കുട്ടിക്കാലത്തെ റംസാൻ വിശേഷങ്ങൾ

                   ടച്ചോൻ സുബർക്കത്തിന്റെ വാതിലുകൾ തുറന്നിടാൻ പോകുന്നെന്ന് റംസാനിന്റെ ആഗമനത്തോടെ ഉമ്മ പറയുമായിരുന്നു. റംസാനിന്റെ വരവ്‌ അറീച്ചു കൊണ്ട്‌ മല്ലാട്‌ കവലയിലെ പ്രധാന പലചരക്കുകടകളിൽ ഒന്നായ അബോക്കർക്കാടെ പീടികയുടെ മുൻഭാഗത്ത്‌ എട്ടുപത്തു ചില്ലു ഭരണികളിൽ ചിലതിൽ ചുക്കിച്ചുളിഞ്ഞ കറുത്ത നിറമുള്ള കാരക്ക നിറച്ചു വെക്കുന്നത്‌ പതിവായിരുന്നു. ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവിൽ റംസാൻ ചന്ദ്രിക പിറക്കുന്നതോടെ മനസ്സിനകത്ത്‌ സന്തോഷത്തിന്റെ പൂത്തിരി കത്തും. പോത്തിറച്ചിക്കറി കൂട്ടി പെരുന്നാൾ ചോർ വൈക്കാനും അതിനു മുമ്പുള്ള സക്കാത്ത്‌ പണത്തിനും വേണ്ടി കൊതിയോടെയുള്ള കാത്തിരുപ്പാണു പിന്നെ. ഉണർവ്വിന്റെയും ഉത്സാഹത്തിന്റെയും നാളുകളായിരുന്നു ചെറുപ്രായത്തിലെ നോംബുകാലം. എന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറാണ്‌ മദ്രസ. റംസാൻ ആകുന്നതോടെ മദ്രസ അടിച്ചുവാരി വൃത്തിയാക്കാൻ ഞങ്ങൾ കുട്ടികളുടെ ഒരു സംഘം രംഗത്തിറങ്ങും. ഇതിന്‌ ഉത്തരവിടാറ്‌ പള്ളീലെ മുക്രിയും മദ്രസയിലെ പ്രധാന അധ്യാപകനുമായ മമ്മു ഉസ്താദ്‌ ആയിരിക്കും. മമ്മു ഉസ്താദിനെ കുട്ടികൾകെല്ലാർക്കും ഭയങ്കര പേടിയായിരുന്നു. ചിന്നക്കോൽ കൊണ്ടുള്ള മമ്മു ഉസ്താദിന്റെ അടീടെ ചൂടറിയാതവരായി അന്ന് ആരും ഇല്ലായിരുന്നു. റംസാനിൽ മമ്മു ഉസ്താദ്‌ ആരെയും അടിക്കാറില്ല. അതിനാൽ റംസാൻ മാസം മുഴുവൻ മദ്രസയിൽ പോകാൻ അത്യുത്സാഹമായിരിക്കും. എട്ടാം വയസ്സുമുതലാണു് ഞാൻ നൊംബു പിടിക്കാൻ തുടങ്ങുന്നത്‌. രാവിലെ ഒൻപതിനു മദ്രസ വിട്ടാൽ ഞാൻ നൊംബ്‌ മുറിക്കും. തളർന്ന് തലചുറ്റൂന്ന് പറഞ്ഞ്‌ ഉമ്മ നിർബന്ധിച്ച്‌ നോംബ്‌ മുറിപ്പിക്കലായിരുന്നു. ചില ദിവസങ്ങളിൽ ഉച്ചവരെ എത്തിക്കും. അങ്ങിനെ എടുക്കുന്ന പകുതി നോംബും പിറ്റേന്ന് എടുക്കുന്ന പകുതി നോംബും ചേർത്താൽ ഒരു നോംബായി. എന്റെ നോംബുകൾ ഉമ്മ എണ്ണിയിരുന്നത്‌ ഇവ്വിധമയിരുന്നു. ഒരുനാൾ ഉച്ചയായിട്ടും ഞാൻ നോംബ്‌ മുറിച്ചില്ല. നോംബ്‌ മുറിക്കാൻ ഉമ്മ ഏറെ നിർബന്ധിച്ചു . ഞാൻ കൂട്ടാക്കിയില്ല. എന്റെ ചങ്ങാതിമാരായ നജീബും ഷമീറും നിസാറും സുബൈറും ഒക്കെ മഗ്രിബ്‌ വരെയും നോംബെടുത്ത്‌ ഗമയോടെ നടക്കുന്നു. എന്തേ എനിക്കു മാത്രം കഴിയാത്തത്‌? എനിക്കു വാശിയായി. ഉമ്മ ആവുന്നത്ര പറഞ്ഞു, ഞാൻ കേട്ടില്ല. വിശപ്പ്‌ സഹിക്കാതായി, മണി നാലാകുമ്പോഴേക്കും ഞാൻ തളർന്നു. പിന്നെ എനിക്കു ചർദ്ദി തുടങ്ങി. അങ്ങിനെ എനിക്കു നോ ംബ്‌ മുറിക്കേണ്ടിവന്നു. കോലായിൽ പുൽപായയിൽ ഞാൻ ക്ഷീണിച്ച്‌ കിടക്കവെ കൂട്ടുകാരൻ നജീബ്‌ വന്നു. അവശനായ എനിക്ക്‌ ക്ഷീണം മാറ്റാൻ മരുന്ന് തരാന്നു പറഞ്ഞ്‌ നജീബ്‌ എന്നെ അവന്റെ വീട്ടിലോട്ട്‌ കൊണ്ടുപോയി. അടുക്കളയിൽ പോയി നജീബ്‌ കുറെ ഉപ്പും പഞ്ചസാരയും വെള്ളവും കൊണ്ടുവന്നു. എനിക്ക്‌ കാര്യം പിടികിട്ടി. രണ്ടുനാൾ മുൻപ്‌ സ്കൂളിൽ അലവിമാഷുടെ സയ്ൻസു ക്ലാസ്സ്‌ ഓർമ്മവന്നു. കടുത്ത ക്ഷീണം ഉള്ളപ്പോൾ ഉപ്പും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന 'മിശ്രിത ലായനി'...അതുണ്ടാക്കലാണ്‌ നജീബിന്റെ ലക്ഷ്യം. നിമിഷങ്ങൾ... മരുന്ന് റെഡി. ഒറ്റവലിക്ക്‌ ഒരുഗ്ലാസ്സ്‌ കുടിച്ചു.. എന്തൊരു ചവർപ്പ്‌... ക്ഷീണം നല്ലപോലെ മാറാൻ ഒരുഗ്ലാസ്സ്‌ കൂടി കുടിക്കണം എന്ന് നജീബ്‌. മനസില്ലാമനസോടെ ഒരുഗ്ലാസ്സുകൂടി ഞാൻ അകത്താക്കി. പിന്നെ വീട്ടിലോട്ട്‌ നടക്കവെ വയറിന്‌ എന്തോ പന്തികേടുപോലെ.. വയറിനകം തിളച്ചു മറിയുന്നു, ഊഹം തെറ്റിയില്ല, നിക്കർ ഊരിയെറിഞ്ഞ്‌ ഞാൻ തട്ടാന്റെ പറമ്പിലോട്ടോടി. ഞങ്ങളുടെ പൊതു കക്കൂ‍ൂസായിരുന്നു തട്ടാന്റെ പറമ്പ്‌. അങ്ങിനെ എനിക്ക്‌ വയറിളക്കോം തുടങ്ങി, നജീബിന്റെ മിശ്രിത ലായനീടെ ഫലം! പിറ്റേന്ന് ഡോക്ടർ എൻ എൻ എൻ ഭട്ടത്തിരിപ്പാടിനെ കണ്ടു് മരുന്ന് കഴിച്ചാണ്‌ ഞാൻ പൂർവ്വ സ്ഥിതീലായത്‌.


ചങ്ങാതിമാർക്കൊപ്പം ളുഹർ നിസ്കാറത്തിന്‌ ചിറമ്മൽ പള്ളിയിലേക്ക്‌ പോകും. പള്ളീലേക്ക്‌ എന്നെ അയക്കാൻ ഉമ്മാക്ക്‌ ഇഷ്ടല്ലായിരുന്നു. പള്ളിക്കരികെയാണു് പുഴ. ഞാൻ പുഴയിൽ ഇറങ്ങി എന്തങ്ങിലും അപകടം പറ്റുമെന്നുള്ള പേടിയായിരുന്നു ഉമ്മാക്ക്‌. പള്ളിലോട്ട്‌ പുറപ്പെടുമ്പോൾ എന്നെ പ്രത്യേകം ശ്രദ്ദിക്കാൻ കൂട്ടുകാരെ ഏൽപ്പിക്കും. പുഴയിൽ ഇറങ്ങരുതെന്ന് ഒരായിരം തവണ എന്നെ ഉപദേശിക്കും. നാൻ തിരികെ വരുംവരെ ബേജാറോടെ ഉമ്മ കാത്തിരിക്കുമായിരുന്നു. റംസാനിൽ എല്ലാ വഖ്തിനും ജമാത്തിനു എത്തണമെന്നുള്ളത്‌ മദ്രസേലെ ഉസ്താദുമരുടെ അലിഖിത നിയമമാണു്. നിസ്കാരം കഴിഞ്ഞ്‌ പള്ളീടെ മുകൾനിലയിൽ പോയി ഒരു കിടപ്പുണ്ട്‌. ചാന്തിട്ട തറയിൽ നല്ല തണുപ്പുണ്ടാകും. പുഴ കടന്നെത്തുന്ന പടിഞ്ഞാറൻ കാറ്റടിക്കുമ്പോൾ അറിയാതെ കണ്ണുകൾ അടയും. മഗ്രിബ്‌ ആകുന്നതോടെ മിക്ക വീടുകളീന്നും പള്ളിയിലേക്ക്‌ ചീരിണി (റംസാനിൽ പ്രത്യേകം ഉണ്ടാക്കുന്ന പലഹാരങ്ങൾ) വന്നെത്തും. തരിക്കഞ്ഞി ഇതിലെ മുഘ്യ ഇനമാണ്‌. കൈപ്പത്തിരി, കിണ്ണത്തപ്പം, പോളപൊരിച്ചത്‌.. ഇതായിരുന്നു വീട്ടിലെ റംസാൻ വിഭവങ്ങൾ. രാത്രികളിലുള്ള പ്രത്യേക പ്രാർത്തനയായ തറാവീഹ്‌ നമസ്കാരത്തിനായി കൂട്ടം ചേർന്ന് പോകും. വൗദ്യുതി വിളക്കുകൾ ഇല്ലാത്ത ഇടത്തോട്ടിലൂടെയാണ്‌ യാത്ര. ഒന്നര മണിക്കൂറോളം നീളുന്ന നമസ്കാരം അന്ന് ഒരു വെല്ലുവിളി തന്നെയായിരുനു. പള്ളീലെ മൊല്ലാക്കമാർക്ക്‌ അത്താഴത്തിനുള്ള ഭക്ഷണം പലവീടുകളിൽ നിന്നായിരുന്നു. അത്‌ വങ്ങിവരൽ ഞാനും നിസാറും ഏറ്റെടുക്കും. ഇതിന്‌ ഗുണം രണ്ടാണ്‌, ഒന്ന് നിസ്കാരത്തീന്ന് രക്ഷപ്പെടാം, മറ്റൊന്ന് വിത്യസ്ത രുചിയുള്ള ഭക്ഷണങ്ങൾ ഒരു പങ്ക്‌ ആരും അറിയാതെ ശാപ്പിടുകയും ചെയ്യാം. ഓരോവീട്ടുകാരും തങ്ങൾക്ക്‌ കഴിയുന്നത്ര മുന്തിയവ തയ്യറാക്കിരിക്കും. തൂക്കുപാത്രങ്ങളീന്ന് സ്വാദുള്ള മണം മൂക്കിൽ തുളച്ചുകയറുന്നത്‌ സഹിക്കനാകില്ല. കോഴി വറുത്തത്‌, മീൻ പൊരിച്ചത്‌ പലയിനം ഉപ്പേരികൾ തുടങ്ങി എല്ലാം തിന്ന് വയറുനിറയും. പള്ളീലെത്തുമ്പോൾ നിസ്കാരം പകുതി കഴിഞ്ഞിരിക്കും. നിസ്കാരത്തിന്നിടയിൽ മൂത്രം ഒഴിക്കാനാണന്ന് വരുത്തി ചിലർ പുറത്തിറങ്ങും. റകഹത്തുകൾ വെട്ടിക്കാനുള്ള സൂത്രമാണിത്‌. മറ്റു ചിലർ മുകൾ നിലയിൽ കയറിയിരുന്ന് സൊറ പറയും. ഒരുനാൾ മമ്മു ഉസ്താദ്‌ പൊടുന്നനെ മുകളിലോട്ട്ക്‌ കയറിവന്നു. സൊറ പറയുന്നവർ പിടിക്കപ്പെട്ടു. എന്നാൽ നിസാറാകട്ടെ പിടികൊടുക്കാതെ സൺസേടിനോട്‌ അൽപംചേർന്നുള്ള തെങ്ങിലൂടെ താഴേക്ക്‌ ഊർന്നിറങ്ങി. ഈ തെങ്ങിന്റെ സ്ഥാനം പുറത്തെ ഹവുളിനും (അംഗ ശുദ്ദി വരുത്താൻ വെള്ളം നിറച്ചു വെക്കുന്ന വലിയ ടാങ്ക്‌) ഖബർസ്താനിനും അടുത്താണ്‌. ഈ സമയം ഹവുളീന്ന് കാൽ കഴുകുകയായിറുന്ന ഹംസുക്ക ശബ്ദം കേട്ട്‌ മുകളിലോട്ട്‌ നോക്കുമ്പോൾ കണ്ടത്‌ ഒരു രൂപം തെങ്ങിനുമുകളീന്ന് താഴേക്ക്‌ വരുന്നതാണ്‌. പേടിച്ചുപോയ ഹംസു ഉറക്കെ നിലവിളിച്ച്‌ പള്ളിക്കക്ത്തേക്ക്‌ ഓടി. ആകെ ബഹളമായി. കണ്ടത്‌ കള്ളനെയാകുമെന്ന് ഒരുകൂട്ടർ, എന്നാൽ അത്‌ ജിന്ന് ആകാം എന്നായിരുന്നു ചിലരുടെ വാദം. ജിന്ന് തെങ്ങുകയറ്റോം തുടങ്ങിയോന്ന് വേറേചിലർ! അക്കൊല്ലം ഹംസുക്ക പിന്നെ പള്ളീലോട്ട്‌ വന്നട്ടില്ല!

സകാതിന്റെ പണത്തിന്‌ നടക്കാൻ വല്ല്യ ഇഷ്ടായിരുന്നു എനിക്ക്‌. നേരത്തെ എഴുന്നേൽപ്പിക്കാൻ ഉമ്മയോട്‌ ശട്ടം കെട്ടിച്ചാണു ഉറങ്ങാൻ കിടക്കാറു്. അകലേക്ക്‌ പോകാൻ അനുവാദമില്ല. ആകെ പോകേണ്ടത്‌ അടുത്തുള്ള പത്തോളം വീടുകളിൽ. കയറേണ്ട വീടുകളെക്കുറിച്ച്‌ കൃത്യമായ ധാരണ ഉണ്ടാകും. അന്ന് കുട്ടികൾക്ക്‌ സകാത്തിന്റെ കണക്ക്‌ ഇരുപത്തഞ്ച്‌ പൈസയായിരുന്നു. എന്നാൽ എനിക്ക്‌ ഒന്നും രണ്ടും അഞ്ചും രൂപവരെ തരും. ചിറമ്മലെ ആലിക്ക, ചിയ്യാമു ഹാജ്യേര്‌, കുഞ്ഞുമോയിതുഹാജിക്ക, അയ്യപ്പംകോടത്തെ ഉമ്മ, തോണിക്കാടേലെ ആമിനാത്ത..നന്മയുടെ ഹൃദ്യമായ പാഠങ്ങളായിരുന്നു ഇവരൊക്കെയെന്ന് ഓരോ റംസാനിലും ഞാൻ ഓർക്കുന്നു. ആത്മാർത്ഥതയും ദൈവ ഭയവും ധർമ്മ ബോധവും ഉള്ള ഒരുപറ്റം ആളുകൾ ഇവരെപ്പോലെ ഇന്നും എന്റെ ഓർമ്മകളീൽ ജീവിക്കുന്നു.

വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന്, വാഴയില വെട്ടി അതിലാണ്‌ പെരുന്നാൾ ചോറ്‌ തിന്നാറ്‌. ഭക്ഷണശേഷം പുത്തൻ ഉടുപ്പുകൾ ഇട്ട്‌ പുറത്തിറങ്ങും. പിന്നെ മദ്രസയുടെ പരിസരത്ത്‌ പെരുന്നാൾ കളിയാണ്‌. പെൺകുട്ടികളും കളിക്കാൻ കൂടും. ഞങ്ങളെക്കാൾ അൽപം മുതിർന്ന കയ്യാത്ത, നദീറാത്ത, ഷൈലജച്ചേച്ചി തുടങ്ങിയവർ ചേർന്ന് കൊച്ചം കുത്ത്‌ കളിക്കും. ഞങ്ങളെയും കളിയിൽ ചേർക്കും. സമഭാവനയുടെ വേലിക്കെട്ടില്ലാത്ത സൗഹൃദം കുട്ടിക്കാലത്തിന്റെ മാത്രം സ്വന്തമായിരുന്നു, പ്രത്യേകിച്ചും നാട്ടിൻ പുറങ്ങളിൽ. ആ നല്ല നാളുകൾ ഇന്നും നഷ്ടബോധത്തോടെ സ്മരിക്കുന്നു. പെരുന്നാളിന്റെ അവസാന ഇന ആഘോഷമാണ്‌ മത്താപ്പും പൂത്തിരിയും കത്തിക്കൽ. പടക്കം വാങ്ങാൻ ഉമ്മാടെ സമ്മതമില്ല. അന്തിയാകുന്നതോടെ മുറ്റത്തിറങ്ങി ഉച്ചത്തിൽ ഞാൻ ഒരു അനൗൻസ്‌മന്റ്‌ നടത്തും. "പൂത്തിരി കത്തിക്കാൻ നേരമായി..എല്ലാവരും ഉടൻ എത്തിച്ചേരേണ്ടതാണ്‌". തട്ടാന്റെ പറമ്പിനെ ചുറ്റി താമസിക്കുന്ന കൂട്ടുകാരായ ഷമീർ, നജീബ്‌, നിസാർ എന്റെ വിളികേട്ടെത്തും. പൂത്തിരിയുടെ കരുത്തുറ്റ ശോഭയിൽ തട്ടാന്റെ പറമ്പിൽ പെരുന്നാൾ രാത്രിയിൽ സൂര്യനുദിക്കും. സുബർക്കത്തിന്റെ വാതിലുകൾ തുറന്നിടാൻ അടുത്ത കൊല്ലത്തെ റംസാനിനായി ഞങ്ങൾ കാത്തിരിക്കും. അങ്ങിനെ എത്രയെത്ര റംസാനുകൾ കടന്നുപ്പോയി.

2010, ജൂലൈ 25, ഞായറാഴ്‌ച

ആകാശം കയറിയ പൂവൻ കോഴി

നമ്മ്ടെ വീട്ടില്‌ മാത്രം 'കോയികൾ' ഇല്ലാത്തത്‌ എന്താ ഉമ്മാ..

'കോയിക്കൂട്‌' ഇല്ലാത്തതോണ്ട്‌..

കോയിക്കൂട്‌ എന്താ ഇല്ലാത്തേ..

കോയികൾ ഇല്ലാത്തോണ്ട്‌..

ഞാൻ വെശമത്തിലായി. തട്ടാന്റെ പറമ്പ്‌ മുഴുവൻ ചിക്കിപ്പറുക്കി അയൽപക്കത്തെ കോഴിക്കൂട്ടങ്ങൾ നടക്കുന്നു. നജീബിന്റോടേം ഷഫീക്കിന്റോടേം ഷമീറിന്റോടേം ഒക്കെ കോഴികളുണ്ട്‌. എന്റെ വീട്ടിൽ മാത്രം കോഴികൾ ഇല്ലാത്തത്‌ പത്തു വയസ്സുകാരനായ എന്നെ സങ്കടിത്തിലാക്കി.

കോയികളേം കൂടും വാങ്ങിക്കൂടെ ഉമ്മാ... ഞാൻ ഉമ്മാടെ പുറകെക്കൂടി.

'മോന്‌ ഇപ്പോ എന്തിനാ കോയീനേ.. അല്ലങ്കിലേ തെക്കേലേം വടക്കേലേം കോയികൾ മുറ്റത്തും ഉള്ളിലും തൂറി നറക്കെണ്‌.. ക്കോയിക്കാട്ടം കോരാൻ ഇക്ക്‌ വയ്യ'.. പുകയുന്ന അടുപ്പിൽ വിറകു വെച്ച്‌ തീയുണ്ടാക്കാൻ ആഞ്ഞ്‌ ഊതിക്കൊണ്ട്‌ ഉമ്മ പറഞ്ഞു.

'എന്താ ഉമ്മേം മോനും കൂട്യൊരു തർക്കം'.. ഷൈലജച്ചേച്ചി വന്നു ചളി മെഴുകിയ കോലയിലിരുന്നു. ഷൈലജച്ചേച്ചി തൊട്ടു തെക്കേലെ കൃഷ്ണേട്ടന്റെ മോൾ. എന്നേക്കൾ അഞ്ചാറൂ വയസ്സു മൂത്തതാ. എന്നാലും ഞങ്ങൾ കുട്ട്യോൾടെ കൂടെ തട്ടാന്റെ പറമ്പിലും മദ്രസ മുറ്റത്തും കുന്നിക്കുരു എറിഞ്ഞും ആകാശംഭൂമി കളിക്കാനും ഷൈലജച്ചേച്ചിയും കൂടും.

എന്തിനാ കുഞ്ഞാത്താ ഈ ചെക്കൻ വാശി പിടിക്കെണു്.. (ഉമ്മയെ കുഞ്ഞാത്ത എന്നയിരുന്നു ഷൈലജച്ചേച്ചി വിളിച്ചിരുന്നത്‌)

ന്റെ പെണ്ണേ.. ഓന്‌ കോയ്യേം കൂടും വേണോന്ന്... എവടെന്ന് എടുത്തോണ്ടു വരാനാ ഞാൻ..

രണ്ടു കോഴിക്കുട്ട്യോളെ ഞാൻ തരാം.. ആ പറേൻ കണ്ടാറനോടു ഒരു കൂട ഉണ്ടാക്കാനും പറയാം. ഷൈലജച്ചേച്ചി കാര്യം പരിഹരിച്ചപ്പോ എനിക്ക്‌ സന്തോഷായി.

പിറ്റേന്ന് തട്ടാന്റെ പറമ്പിന്റെ തെക്കറ്റത്തുള്ള പറയൻ കണ്ടാരന്റെ വീട്ടിലോട്ട്‌ ഉമ്മയുമായി പുറപ്പെട്ടു. ചീരുമ്മുത്തള്ളയോട്‌ ഉമ്മ കാര്യം പറഞ്ഞു. ചീരുമ്മുത്തള്ള കണ്ടാറന്റെ പെണ്ണോരുത്തി. പണ്ടെപ്പൊഴോ അടഞ്ഞു പോയതാണു് ചീരുമ്മുത്തള്ളേടെ ശബ്ദം. വെളുത്ത്‌ ചുക്കിച്ചുളിഞ്ഞ തൊലി. എപ്പഴും ഒരൊറ്റമുണ്ടിട്ട്‌ ദേഹം മറച്ചിരിക്കും. കൂട നെയ്ത്‌ ഒരാഴ്ച്ചക്കകം തന്നോളാന്ന് മുറുക്കാൻ ചവച്ചൂ ചീരുമ്മുത്തള്ള പറഞ്ഞു. മടക്ക വഴിയിൽ കുഞ്ഞിരാമന്റെ പുരക്കടുത്ത്ന്ന് പനങ്കുരു പെറുക്കി കീശയിലിട്ടു.

നാലാം നാൾ മുളച്ചീന്തിൽ നെയ്ത ചന്തമുള ഒരു കൂടയുമായി കണ്ടാറൻ വന്നു. അഞ്ചു ഒറ്റ നാണ യങ്ങൾ ഉമ്മ കണ്ടാറനു നീട്ടി. അത്‌ വാങ്ങി കണ്ടാറൻ വടക്കോട്ട്‌ പറപറന്നു. ഷൈലജച്ചേച്ചി രണ്ടു പിടക്കോഴിക്കുട്ടികളെ കൊണ്ടുവന്നു. പടിഞ്ഞാറെ മുറ്റത്ത്‌ കോഴിക്കൂട സ്ഥാപിച്ചു.

മാസങ്ങൾ കഴിഞ്ഞു. കോഴികൾ പെരുകി. തട്ടാന്റെ പറമ്പിൽ മഴ പെയ്തു. പുല്ലുകൾ മുളച്ചു. പുല്ലുകളിലെ പുഴുക്കളെ തിന്നാൻ കോഴികൾ നടന്നു. മഴ നാലുനാൾ തുടരെ പെയ്തു. തട്ടന്റെ പറമ്പും മദ്രസക്കുളവും നിറഞ്ഞു. ഷൈലജച്ചേച്ചീടെ വീട്ടിലെ ടൈഗർ നായ ഇറയത്തിരുന്ന് മഴയെ നോക്കി നീട്ടി നീട്ടി മോങ്ങി. രാത്രിയിൽ മദ്രസക്കുളത്തീന്ന് മഞ്ഞത്തവളകൾ കൂട്ടത്തോടെ കരഞ്ഞു. ചാഞ്ഞു പെയ്യുന്ന മഴ പുരക്കുമേൽ ഓലക്കീറിൽ പതിക്കുന്ന ശബ്ദംകേട്ട്‌ ഞാനുറങ്ങാൻ കിടക്കും. ഉമ്മ കഥകൾ പറയും. നാലാനാകാശത്തിൽ സൊർണ്ണച്ചിറകുള്ള ഒരു പൂവൻ കോഴിയുണ്ട്‌. ആ കോഴി കൂകുമ്പൊഴാത്രെ നേരം പുലരുന്നത്‌. അതിശയം തന്നെ. സൊർണ്ണച്ചിറകുള്ള കോഴിയെ ഞാൻ അന്ന് സൊപ്നം കണ്ടു.

ചൊപ്ച്ചൻ, കപ്ച്ചൻ വെപ്ച്ചൻ ഇത്യാദി പേരുകളായിരുന്നു എന്റെ കോഴികൾക്ക്‌. നിറമായിരുന്നു പേരുകളുടെ അടിസ്ഥാനം. വെളുത്തവൻ വെപ്ച്ചൻ,കറുത്ത തൂവലുള്ളവൻ കപ്ച്ചൻ. കടുത്ത ഒരു വേനൽ വന്നു. നാടാകെ കോഴികൾക്ക്‌ ദീനം പടർന്നു പിടിച്ചു. ഷൈലജച്ചേച്ചീടെ കോഴികൾ എല്ലാം രോഗം വന്ന് ചത്തുപോയി. എന്റെ കോഴികൾ തൂങ്ങി നിന്നു. കുറേ ചത്തു. ഒടുവിൽ വെപ്ച്ചനും കപ്ച്ചനും ബാക്കിയായി. കമ്മ്യൂണിസ്റ്റ്‌ പച്ചടെ ഇല പിഴിഞ്ഞ്‌ നീര്‌ കൊടുത്താൽ രോഗം ഭേദപ്പെടൂന്ന് ഒരു കരക്കമ്പി കേട്ടു. മദ്രസക്കുളത്തിന്റെ വക്കത്തുന്ന് കമ്മ്യൂണിസ്റ്റ്‌ പച്ച ഇലപറിച്ച്‌ പിഴിഞ്ഞ്‌ നീര്‌ കുപ്പിയില്ലാക്കി. എന്റെ ജീവൻ രക്ഷാ ഔഷദവും ഏറ്റില്ല. ശേഷിച്ചവയും അന്ത്യശോസം വലിച്ചു. പറയൻ കണ്ടാറൻ നെയ്ത കൂട മാത്രം ബാക്കിയായി പടിഞ്ഞാറേപുറത്ത്‌ കിടന്നു.

കാലം ധൃതി കാട്ടി സഞ്ജരിച്ചു. ജീവിതത്തിൽ മാറ്റങ്ങൾ വന്നു. പഴയ ഓല വീട്‌ പൊളിച്ചു ഓടു മേഞ്ഞ വീടായി. ഷൈലജച്ചേച്ചിയും കുടുംബവും വീടു വിറ്റ്‌ മറ്റൊരിടത്തേക്കുപോയി. തട്ടാന്റെ പറമ്പ്‌ മുഴുവൻ പുതിയ അവകാശികൾ നിറഞ്ഞു. മദ്രസക്കുളം മണ്ണിട്ടു മൂടി.

കിഴക്കേ കോലായിലിരുന്ന് ഞാൻ ഡയറി എഴുതുന്ന മഴയുള്ള ഒരു രാത്രി. ഒരു കൂറ്റൻ ഇടി വെട്ടി. കറന്റ്‌ പോയി. ഞാൻ ചിമ്മിണി വിളക്ക്‌ കൊളുത്തി. അപ്പുറത്ത്‌ വൈക്കോൽ കൂട്ടത്തിനടുത്ത്‌ ഒരു ഇനക്കം.. ഞാൻ ടോർച്ച്‌ തെളിയിച്ചു. നനഞ്ഞൊട്ടി ഒരു വലിയ പൂവൻ കോഴി വൈക്കോലിൽ പതുങ്ങിയിരിക്കുന്നു. ഞാൻ അടുത്തെത്തി പൂവനെ തൊട്ടു. അനുസരണയോടെ അവൻ നിന്നു. മൂന്നു നാൾ കഴിഞ്ഞു. ആരും പൂവനെത്തേടി വന്നില്ല. ഇതിനിടെ പാർപ്പിടം അവൻ സ്വയം കണ്ടത്തി. കിഴക്കേ അതിരിലെ മൂവാണ്ടൻ മാവ്‌. ഏഴെട്ട്‌ വർഷം മുൻപ്‌ ഉമ്മ നട്ടമാവ്‌. അന്തിയാവുമ്പോൾ മാവിൻ ചില്ലയിൽ അവൻ കയറിയിരിക്കും. സുബഹിക്കു മുൻപ്‌ ഗംഭീര ശബ്ദത്തിൽ കൂകി വെളുപ്പാ യെന്നു അറീക്കും. അസധാരണമായ വലിപ്പം, തൂവലുകൾക്കും നീണ്ട വാലിനും സ്വർണ്ണ നിറം.പണ്ട്‌ ഉമ്മ പറഞ്ഞ കഥ ഓർമ്മ വന്നു. നാലാം ആകാശത്തിലെ സ്വർണ്ണ നിറമുള്ള പൂവൻ കോഴീടെ അതേ സ്വരൂപം.

വീടിന്റെ വടക്കേകോലായിയിൽ ഞങ്ങൾ കൂട്ടുകാർ ജോലികൾക്കൊടുവിൽ ഒത്തുചേരുക പതിവായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പങ്കുവെച്ച്‌ പാതിരാത്രി തുടരുന്ന ഇരുത്തം. കാപട്യം ഇല്ലാത്ത സവിശേഷമായ സൗഹൃദത്തിന്റെ സത്യസന്ദമായ ഒത്തുചേരൽ. പാതിരാക്ക്‌ തമാശകൾ പറഞ്ഞ്‌ ഞങ്ങൾ ഉരക്കെച്ചിരിക്കുമ്പോൾ മൂവ്വാണ്ടൻ മാവിലിരുന്ന് പൂവൻ കോഴി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി തന്റെ സാന്നിദ്ദ്യം അറീക്കും.

പെട്ടന്നൊരുനാൾ പൂവൻ അപ്രത്യക്ഷനായി. അയൽപക്കങ്ങളിൽ തിരഞ്ഞു. ആരും കണ്ടവരില്ല. പൂവന്റെ തിരോദ്ധാനം വലിയ വാർത്തയായി. ഓരോരുത്തരെയായി ഉമ്മ വിസ്തരിച്ചു. എല്ലവരും കൈ മലർത്തി. കോക്കാനോ കുറുക്കനോ പിടിച്ചെങ്കിൽ തൂവലെങ്കിലും കണ്ടേനേന്ന് ഉമ്മ പറഞ്ഞു. നാളുകൾ കഴിഞ്ഞു. പിന്നീടൊരിക്കലും അവന്റെ കൂവൽ മുഴങ്ങിക്കേട്ടില്ല. അവൻ നാലാനാകാശ ത്തിലോട്ട്‌ തിരികെ പൊയ്ക്കാണുമെന്ന് വെറുതെ ഞാൻ സങ്കൽപ്പിച്ചു.

മഴയും മഞ്ഞും വെയിലും ഭൂമിയെ തഴുകി കടന്നുപോയി. കാലം ഞങ്ങൾ സുഹൃത്തുക്കളെ പല വഴികളിലാക്കി. നിസാർ ഖത്തറിൽ, സുബൈറും ജംഷിയും ഷിഹാബും നഷുവും യു ഏ ഇ യിൽ. സൗദിയിൽ ഇംതിയാസും ബഷീറും. ഞാനും അയൂബും നാട്ടിൽ അവശേഷിച്ചു. ഇടക്ക്‌ ഖത്തറീന്ന് നിസാർ വിളിക്കുന്നേരം ഒറ്റക്കാര്യമേ ഞങ്ങൾ ആവശ്യപ്പെടാറുള്ളൂ. എത്രയും വേഗം വിസയെടുത്ത്‌ ഞങ്ങളെക്കൂടി അങ്ങോട്ട്‌ കൊണ്ടുപോണം. ഇതു കേട്ടൂകേട്ട്‌ നിസാറിന്റെ ചെവിക്കകത്ത്‌ തയമ്പുവന്നുകാണും. വിസ റെഡിയായോന്ന് ചോദിക്കുമ്പ്പം "അടിക്കാൻ കൊടുത്തിട്ടൂണ്ട്‌" എന്ന മറുപടി കേട്ട്‌ ഞങ്ങൾ ചിരിക്കും. എന്നിട്ടും ഞങ്ങൾ സ്വപ്നങ്ങൾ കണ്ടു.

2002ലെ നോമ്പ്‌ ഒടുവിൽ ഒരുനാൾ നിസാർ വിളിച്ചു. പെരുന്നാൾ ആഘോഷിക്കുന്നില്ലേന്ന് ചോദ്യം. അഘോഷിക്കാൻ ഉറുപ്പ്യ ഇല്ലാന്നും അയച്ചു തരാനും ഞങ്ങൾടെ അഭ്യർത്തന. അടുത്ത ദിവസം പക്കറളിയൻ വരുമ്പോൾ അയക്കാന്ന് നിസാർ. ഫോൺ കട്ടായി.

അള്ളാ ഇതു വല്ലതും നടക്കോ... വിശ്വാസം വരാത്ത മട്ടിൽ അയൂബ്‌ എന്നോട്‌. ക്കാത്തിരിക്കാം, ഞാൻ പറഞ്ഞു. കിട്ടിയാൽ പെരുനാളിനു ഒരു പുത്തൻ ഷർട്ട്‌ എടുക്കണം. മനസിൽ കരുതി. പെരുന്നാൾ തലേന്ന് ഖത്തറീന്ന് പക്കറളിയൻ വന്നിറങ്ങി. ഷൈലജച്ചേച്ചിയും കുടുംബവും പോയ പിറകെയാണു് പക്കറളിയൻ ഞങ്ങൾടെ അയൽവാസിയായത്‌. രാത്രിയിൽ ഞാനും അയൂബും പക്കറളിയനെ സന്ദർശിച്ചു. ഒരു ഖത്തർ ചിരി സമ്മാനിച്ച്‌ പക്കറളിയൻ വിശേഷങ്ങൾ പറഞ്ഞു. പിന്നെ അകത്തുപോയി ഒരു കവറുമായി വന്നു, "ഇതു നിങ്ങൾക്ക്‌ തരാൻ നിസാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌".

അപ്പോ നിസാറിനെ കാണാറുണ്ടല്ലേ.. കവർ വാങ്ങി അയൂബ്‌ ചോദിച്ചു.

പിന്നല്ലാതെ... മാത്രല്ല, റൂമിൽ വന്നാൽ നിങ്ങൾടെ പഴയ എല്ലാ കഥകളും പറയാറുണ്ട്‌. റോത്ത്മെൻ സിഗ്‌രറ്റ്‌ വായിൽ നിന്നെടുത്ത്‌ പുക ഊതിക്കളഞ്ഞു. പിന്നെ ഒന്നു ഗൂഡമായി ചിരിച്ച്‌ പക്കറളിയൻ തുടർന്നു, എന്തിനു പറേണു് നിങ്ങൾടെ മുവ്വാണ്ടൻ മാവിലെ പൂവങ്കോഴിയെ പൊക്കി കറിവെച്ചു സാപ്പിട്ടതടക്കം പറഞ്ഞിട്ടുണ്ട്‌".

ഒരു നിമിഷം എന്റെ ശ്വാസം നിന്നുപോയി. ഹമ്പട പഹയാ.. അതു ശെരി.. അപ്പൊ പൂവൻ കോഴി പോയത്‌ ആകാശത്തിലോട്ടല്ല, നിസാറിന്റെ വയറ്റിലോട്ടായിരുന്നു. അതൊരു പുതിയ അറിവാ യിരുന്നു. പക്കറളിയനു് ശുഭരാത്രി പറഞ്ഞ്‌ നിസാർ അയച്ച കവറുമായി ഞങ്ങൾ നടന്നു. മദ്രസപ്പടിക്കലെത്തി കവർ പൊട്ടിച്ചു. അമ്പത്‌ റിയാലിന്റെ പിടക്കുന്ന രണ്ടു നോട്ടുകൾ. ഇരുട്ടിൽ അത്‌ തിളങ്ങുന്നു.

അള്ളാഹു അക്ബറള്ളാഹു അക്ബറള്ളാഹു അക്ബർ

ലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ.....

ശവ്വാലിന്റെ പിറവി അറീച്ച്‌ ചിറമ്മൽ പള്ളീന്ന് ചിലമ്പിച്ച ശബ്ദത്തിൽ തക്ബീർ മുഴങ്ങി. ആകാശം കയറിയ പൂവൻ കോഴീടെ കഥ ഓർത്ത്‌ ചിരിച്ചു ചിരിച്ച്‌ ഞങ്ങൾ മല്ലാടിലേക്ക്‌ നടന്നു.

2010, ജൂലൈ 7, ബുധനാഴ്‌ച

കാൽ പന്തു കളി എന്റെ ഓർമ്മകളിൽ

       ഓർമ്മയിൽ ആദ്യമായി ഫൂട്ബോൾ കളിച്ചത്‌ തട്ടാന്റെ പറമ്പിന്റെ വടക്കേ അറ്റത്തായിരുന്നു. അന്ന് പത്തു വയസ്സു പ്രായം. കടലാസ്‌ ചുരുട്ടി വലിയ ഉണ്ടയാക്കി ചാക്കു നൂൽ കൊണ്ടു കെട്ടി ബന്തവസാക്കിയതായിരുന്നു അന്നത്തെ പന്ത്‌. തട്ടാൻ രാജേഷ്‌, ജപ്പാൻഷമീർ, അടിമസുരേഷ്‌, ബെന്നി ഇവരൊക്കെയായിരുന്നു തട്ടാന്റെ പറമ്പിലെ ആദ്യകാല താരങ്ങൾ.രാജേഷിനു അവന്റെ അച്ചൻ പേർഷ്യയിൽ നിന്നും ഒരു ബോൾ കൊണ്ടുവന്നു. കളി പിന്നെ അതുകൊണ്ടായി. പറമ്പിന്റെ കിഴക്കുള്ള പൊട്ടക്കിണറ്റിലേക്ക്‌ ഒരുനാൾ പന്ത്‌ വീണുപോയി. പൊട്ടക്കിണറ്റിലിറങ്ങാൻ ആർക്കും ദൈര്യമില്ല. അപ്പോഴാണ്‌ ഔസേപ്പേട്ടന്റെ മെലിഞ്ഞ്‌ വിളറി വെള്ളാമ്പിച്ച മകൾ ലൂസി വന്നു നിസാറിനെ നോക്കി ഒരു കാച്ചുകാച്ചിയത്‌..'ഒന്നു ഹെൽപ്‌ ചെയ്യടോ'..ലൂസിടെ ഇംഗ്ലീഷ്‌ കേട്ട്‌ അന്താളിച്ചു നിസാർ നിൽക്കെ ലൂസി ചോദ്യം ആവർത്തിച്ചു. പിന്നെ കാത്തു നിന്നില്ല, നിസാർ പൊട്ടക്കിണറ്റിലേക്ക്‌ ഒറ്റച്ചാട്ടം. അന്നു മുതൽ ലൂസി ഹെൽപ്‌ ലൂസി എന്നറിയപ്പെട്ടു. പേർഷ്യൻ പന്തിനു അധികം ആയുസ്സില്ലായിരുന്നു. കാർലോസിനെ വെല്ലുന്ന നിസാറിന്റെ ഒരു കിക്ക്‌ ഗോൾ പോസ്റ്റാക്കി വെച്ചിരുന്ന കരിങ്കല്ലിന്റെ മുനയിൽ അടിച്ചതും അമിട്ടു പൊട്ടുന്ന ശബ്ദത്തിൽ പേർഷ്യൻ ബോൾ പൊട്ടിപ്പാളീസായി.അന്നു മുങ്ങിയ ഞങ്ങൾ പിന്നെ പൊങ്ങിയേ ഇല്ല.


        1985, ഇക്കാലത്ത്‌ വാഴപ്പുള്ളിയിൽ കേരള ആർട്ട്സ്‌ ഏന്റ്‌ സ്പോർട്ട്സ്‌ ക്ലബ്ബിന്റെ കളിക്കാറായി രംഗത്തുണ്ടായിരുന്നത്‌ സണ്ണിയേട്ടൻ,ലാൽജിയേട്ടൻ,ഹംസ്സക്ക,കരീംക്ക എന്നിവരായിരുന്നു. കളിക്കിടയിൽ സുണ്ണിയേട്ടന്റെ കൈ ഒടിഞ്ഞതോടെ പിൽക്കാലത്ത്‌ ഈ ടീം നാമാവശേഷമായി. എന്റെ അമ്മാവന്റെ പുത്രൻ ഹാരിസ്‌ എന്ന വിദ്ദ്വാൻ തൃശ്ശൂർ നഗരത്തിൽ നിന്നും എന്റെ വീട്ടിൽ പാർക്കാൻ വന്നു.ആശാൻ പുതിയൊരു ടെക്നിക്‌ കാണിച്ചു. പഴയ തുണി നീളൻ കഷ്ണങ്ങളാക്കി കീറി അവ ഒരു കോട്ടിക്കുമീതെ ചുറ്റിത്തുടങ്ങി.ഒരു ബബ്ലൂസ്‌ നാരങ്ങേടെ വലിപ്പമായപ്പോൾ നിറുത്തി. പിന്നെ പല നിറത്തിലുള്ള തുണിക്കഷ്ണങ്ങൾ സമചതുരത്തിൽ തുന്നിപ്പിടിപ്പിച്ചു ഒരു പുറംതോടുണ്ടാക്കി. ഹയ്യട.. നോക്കുമ്പോൾ ഒന്നാംതരം ഒരു പന്ത്‌ റെഡി. കളിയുടെ ആരവം തുണിപ്പന്ത്‌ കീഴടക്കി. എന്നാൽ തുണിപ്പന്തിനു ചില വശപ്പിഷകുകൾ ഉണ്ടായിരുന്നു. ഭാരക്കൂടുതൽ കൊണ്ട്‌ അടിച്ചാൽ നീങ്ങാൻ പ്രയാസം.ഊക്കിൽ അടിച്ചവരുടെ കാലുകൾ നീരുവന്നു വീർക്കുന്നത്‌ നിത്യസംഭവമായി. ഇതുകൊണ്ടു ഒരു ഗുണമുണ്ടായി.മല്ലാടു കവലയയിൽ പെട്ടിക്കട നടത്തുന്ന പണിക്കർ മർമാണി തൈലം വിറ്റ്‌ കാശുണ്ടാക്കി.


        ഹുസൈൻ, രചന എന്ന പേരിൽ ഒരു ക്ലബ്ബുണ്ടാക്കി. ഞാനും നിസാറും ചേർന്ന് മല്ലാട്‌ അബോക്കർക്കാടെ പീടികയിൽ പോയി 501സോപ്പിന്റെ പെട്ടി വാങ്ങി മുറിച്ചു ചട്ടയിൽ 'രചന ക്ലബ്ബ്‌' എന്ന് കരിക്കട്ട കൊണ്ടെഴുതി റോഡരികിലെ തെങ്ങിൽ ആണിയടിച്ച്‌ ഉറപ്പിച്ചു. ആയിടേ കുരഞ്ഞൂരിലെ അലച്ച സലിടെ ടീമുമായി 5 രൂപക്കു ഒരു മേച്ച്‌ നടന്നു.മദ്രസപ്പടിയുടെ തെക്ക്‌ പടിഞ്ഞാറു പറമ്പായിരുനു കളിസ്ഥലം. 4-4 ൽ സമനില.. കളി കഴിയാൻ അഞ്ചു മിനുട്ട്‌ ബാക്കി. ബേക്കിയായിരുന്ന മനു നജീബ്‌ എല്ലാരെയും വെട്ടിച്ച്‌ ഒറ്റക്ക്‌ മുന്നേറി ഒരു പൂശ്പൂശി. കുരഞ്ഞിയൂരിന്റെ ഗോളി ഷെക്കീൽ ബാബുന്റെ കണ്ണുമഞ്ഞളിച്ചുപോയി. ഗോൾപോസ്റ്റാക്കി നാട്ടിയ ശീമക്കൊന്നകൾക്കുള്ളിലൂടെ ബോൾ അപ്പുറം കടന്നു. ഞങ്ങൾ ജയിച്ചു. അങ്ങിനെ പത്തു രൂപക്ക്‌ ചാവക്കാടുനിന്നു ഒരു മൂന്നാം നംബർ ബോൾ വാങ്ങി. പണം കൊടൂത്ത്‌ വാങ്ങിയ ആദ്യ പന്ത്‌ ഇതായിരുന്നു. മാപ്പിള സ്കൂളിൽ നാലാം ക്ലാസ്സിൽ പടിക്കുമ്പോഴായിരുന്നു ഇത്‌.

        കാലം എന്ന യാത്രക്കാരനൊപ്പം ഗ്രാമം മാറ്റങ്ങളുടെ പടികൾ കയറിക്കൊണ്ടിരുന്നു.തിരുവത്ര കുഞ്ചേരിയിലും മല്ലാടു പാടത്തും ടൂർണ്ണമന്റുകൾ നടന്നു. പാസ്‌ പറപ്പൂർ, മാസ്‌ പാടൂർ, വഴിതിരിവ്‌ കേച്ചേരി എന്നീ അന്ന്യ ദേശക്കാർ ഫൂട്ബാൾ കളിയുടെ അന്നുവരെ കാണാത്ത അഴകും ആവേശവും നാട്ടിൻപുറത്തിനു കാട്ടിക്കൊടുത്തു. സംഘങ്ങളായി കുട്ടികളും മുതിർന്നവരും പുറമ്പോക്കിലും പാടത്തും കാൽ പന്ത്‌ കളിച്ചു തിമർത്തു.

        കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമത്തിന്റെ മുഖം പിന്നെയും മാറി മറിഞ്ഞു. തട്ടാന്റെ പറമ്പ്‌ വെട്ടിമുറിച്ചു വീടുകൾ വന്നു. പുതിയ കളിസ്ഥലങ്ങൾ തേടാൻ ഇത്‌ കാരണമായി. പാമ്പിൻ കാവിന്‌ കിഴക്ക്‌ കുട്ടാടൻ പാടത്തേക്ക്‌ ഞാനും ഹുസൈൻ,ഇംതിയാസ്‌,ജംഷി,ഷിഹാബ്‌,നിസാർ,സുബൈർ എന്നിവരും ചേക്കേറി. ഉണ്ണികൃഷ്ണൻ,വയനാടൻ ജോസഫ്‌,സതീശൻ,പിണ്ടമണി,ചാവാളി സവാദ്‌, തോമാസ്‌,വാസു, ധർമ്മിഷ്ടൻ,ചീരാമുട്ടി തുടങ്ങി വൻ താരനിര ഞങ്ങളെ എതിരേറ്റു. സവാദും ചീരാമുട്ടിയും മത്സരിച്ചു കാലിനടിക്കും. ഒരുനാൾ ഹുസൈന്റെ ചുള്ളിവിരൽ രണ്ടുകഷ്ണങ്ങളായി കുട്ടാടൻ പാടത്തു കിടന്നു. അതോടെ ഇംതിയാസ്‌ കളി നിറുത്തി പുറത്തിരുന്നു കമേണ്ട്രി തുടങ്ങി.ഷിഹാബിന്റെ നീക്കങ്ങളെ 'പറക്കും കടുവയെപ്പോലെ' എന്നാണു വിശേഷിപ്പിക്കാറ്‌. അന്നുമുതൽ ഷിഹാബിനു കടുവ എന്ന പേരു സൊന്തമായി.

        ചാവക്കാട്‌ കാജാ ട്രോഫി, കാസ്‌ കോട്ടപ്പടി സംഘടിപ്പിച്ച ഫൂട്ബോൾ മേളകൾ തുടങ്ങിയവ പ്രാദേശിക ഫൂടുബോളിന്‌ പുതിയ ഉണർവ്വേകി. ലക്കിസ്റ്റാർ ആലുവ,ബ്ലാക്ക്‌ ഏന്റ്‌ വൈറ്റ്‌ കോഴിക്കോട്‌,മുഹമ്മദൻസു മലപ്പുറം തുടങ്ങി മികവുറ്റ ടീമുകൾ മാറ്റുരച്ചു. ഇതിന്റെ പ്രതിധൊനി എന്നോണം നാട്ടിൻപുറത്ത്‌ ഇടവഴികൾ തോറും ഫൂട്ബോൾ ഹരം പടർന്നുപിടിച്ചു.

        മടപ്പാട്‌ പറമ്പ്‌, ചെരേയ്‌ യു പി സ്കൂൾ പരിസരം എന്നിടങ്ങളിലെ കുറെപേർ ചേർന്ന് കോഫിഹൗസ്‌ കേന്ദ്രമാക്കി 'കിക്കിരിമുട്ടം' എന്നപേരിൽ 1992ൽ ഒരു ഫൂടുബോൾ ടീം ഉണ്ടാക്കി. ലിംഗ്‌ റോഡിലെ പാടമായിരുന്നു എന്നും നാട്ടിലെ ഫുട്ബോളിന്റെ മെക്ക. വർഷങ്ങളിൽ സഘടിപ്പിക്കുന്ന ടൂർണ്ണമന്റുകൾ നാടിന്റെ ആഘോഷമായിമാറി. കളി കാണാൻ നാട്‌ മുഴുവൻ പാടത്തേക്കൊഴുകി. നാലു മണിയ്ക്ക്‌ കളിയുടെ തുടക്കം അറിയിച്ച്‌ മൈക്കിലൂടെ സിനിമാ ഗാനങ്ങൾ കേൾകാം. ഓല വെച്ചുകെട്ടി അതിനുള്ളിൽ ഇരിക്കുന്ന സംഘാടകർ കമ്മറ്റി എന്നറിയപ്പെട്ടു. കളിക്കാർക്ക്‌ കുടിക്കാനുള്ള സോഡ ഈ ഷെഡ്ഡിനുള്ളിലാകും. റഫ്രിയായി മിക്കവാറും അലവിമാഷ്‌ ഉണ്ടാകും,ഭംഗിയായും കൃത്യമായും ആ റോൾ അദ്ദേഹം ചെയ്തു. ഹാഫ്‌ ടൈമിൽ അന്നത്തെ ബ്രാന്റ്‌ ഐസ്‌ ആയ മിയാമി, ടിറ്റ്ബിറ്റ്‌ എന്നിവ കച്ചവടം പൊടിപൊടിക്കും. 25 പൈസക്ക്‌ സേമിയം ഐസ്‌, കോലൈസിനും പാലൈസിനും 50 പൈസ വില. കിക്കിരിമുട്ടം നാടിനു ഫൂടുബോളിന്റെ സുവർണ്ണ ഘട്ടം സമ്മാനിച്ചു. ഈ ടീം കുറേയിടങ്ങളിൽ പോയി കളിച്ചു ജയിച്ചു മടങ്ങി. വാഴപ്പുള്ളി അറിയപ്പെട്ടു. ഡൊമിനിയേട്ടൻ,ഷാജേട്ടൻ,ബഷീർക്ക,ഷംസുക്ക, ജമാൽക്ക,ഒ എം ഷാജി എന്നിവരൊക്കെ വാഴപ്പുള്ളിക്കുവേണ്ടി ജെഴ്സി അണിഞ്ഞു. കുറേ കഴിഞ്ഞപ്പോൾ ജീവിതത്തിന്റെ തിരക്കിൽ പലരും പലവഴിക്കു തിരിഞ്ഞു. അതോടെ കിക്കിരിമുട്ടം ടീമിന്റെ അന്ത്യം കുറിക്കപ്പെട്ടു.

        കാലം പിന്നേയും സഞ്ചരിച്ചു. ടെലിവിഷന്റെ വരവോടെ നാട്ടിൻപുറത്തേക്ക്‌ ക്രിക്കറ്റ്‌ കടന്നു കയറി. ഇത്‌ സാവകാശം ഫൂട്ബോളിന്റെ ശക്തി ക്ഷയിപ്പിച്ചു. കോഫീ ഹൗസിൽ അനശ്വര ക്ലബ്‌ രൂപീകരിക്കപ്പെട്ടു. ഈ ക്ലുബ്ബിന്‌ ഫൂട്ബോളിന്‌ വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ നാട്ടിൻപുറത്തു കളിച്ച്‌ വളർന്ന ഒ എം ഷറഫു പോലുള്ള പ്രതിഭകളെ പ്രോൽസാഹിപ്പിക്കുന്നതിൽ അനശ്വര പങ്കുവഹിച്ചു. ആലുക്കാസ്‌ പോലുള്ള ജില്ലാതല ടീമുകളിൽ കളിക്കുക വഴി ഒ എം ഷറഫു, ഷംസു എന്നിവർ നാടിന്റെ അഭിമാനം ഉയർത്തി. 2005നു ശേഷം പന്തു കളി പാടങ്ങളിൽ ഒരു നേരമ്പോക്കുമാത്രമായി ഒതുങ്ങി. പഴയ അവേശം എവിടെയോ നഷ്ടപ്പെട്ടു. നാട്ടിൽ ഇന്ന് മല്ലാട്‌ പാടത്തെങ്കിലും പന്തു കളിക്ക്‌ ജീവൻ ബാക്കിയുണ്ട്‌. മുൻ കാലങ്ങളിൽ കുട്ടാടൻ പാടങ്ങളിൽ പന്തുരുളുമ്പോൾ ഉയർന്ന ആരവങ്ങൾ ഇന്നും മനസിനകത്ത്‌ തുടികൊട്ടുന്നു. ഫൂടുബോൾ ഉത്സവങ്ങൾ നാട്ടിൻ പുറങ്ങളിൽ അരങ്ങ്‌ തകർക്കുന്ന ദിവസങ്ങൾക്കായി നമുക്ക്‌ കാത്തിരിക്കാം.. പ്രതീക്ഷയോടെ...


2010, ജൂൺ 7, തിങ്കളാഴ്‌ച

പടച്ചോന്‍ അയച്ച ദിര്‍ഹംസ്

ന്തൊരു ചൂടാ... മേല് കരിഞ്ഞുപോണ ചൂട്" എന്ട്രെന്‍സ്ഡോര്‍ തള്ളിത്തുറന്നു ഉള്ളിലോട്ടു ഓടിക്കയറി മൊയ്തുക്ക ലോബിയിലെ സോഫയിലിരുന്നു. മൊയ്തുക്ക മദീന സൂപ്പര്‍മാര്‍ക്കെറ്റിലെ ഡെലിവറി മാനാണ്. ഞാന്‍ ഇരിക്കുന്ന റിസപ്ഷന് മുന്‍പിലൂടെ ഒരുദിവസം അനേകം തവണ ലിഫ്റ്റ്‌ കയറി ഇറങ്ങുന്നു. മൊയ്തുക്ക നാദാപുരം സ്വദേശിയാണ്, അവിടെ മോല്ലക്കയായിരുന്നു. നരബാധിച്ച താടിരോമങ്ങളില്‍ ഇടയ്ക്കു വിരോലോടിച്ചു മൊയ്തുക്ക പറഞ്ഞുതുടങ്ങും , ജീവിക്കാനുള്ള തത്രപാടില്‍ നാധാപുരത്തു കിടന്ന മൊല്ലാക്ക ദുബായില്‍ വന്നു സൂപ്പര്‍മാര്‍ക്കെറ്റിലെ ഡെലിവറിമാനായ കഥ. ഇന്ന് മൂപ്പര്‍ ഇത്തിരി തിരക്കിലാണ്, കേരിബാഗുകളുമായി മൊയ്തുക്ക ലിഫ്റ്റ്‌ കാത്തു നിന്ന്പറഞ്ഞു "എനിക്കും സെക്യൂരിറ്റിപണി കിട്ടിയെങ്കില്‍ നന്നായേനെ... ചൂടും തണുപ്പും ഒന്നും അറിയേണ്ടല്ലോ". ബെല്‍ മുഴക്കി ലിഫ്റ്റ്‌ വന്നു നിന്നു, കയ്യില്‍ രണ്ടു പൂച്ചകളുമായി ഫെര്‍ണാണ്ടോ പുറത്തു ഇറങ്ങിവന്നു, ജര്‍മെന്‍ക്കാരനായ ഫെര്‍ണാണ്ടോ അഞ്ചുവര്‍ഷമായി ഇവിടുത്തെ താമസക്കാരനാണ്, കൂട്ടിനുള്ളത് രണ്ടു പൂച്ചകളും. ഫെര്‍ണാണ്ടോ ജീവിക്കുന്നത് തന്നെ പൂച്ചകള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാലും തെറ്റില്ല.

ഈ പൂച്ചകളുമായി എവിടെക്കാ? ഡോക്ട്ടറെ കാണിച്ചു ഒരു ജനറല്‍ ചെക്കപ്പ്‌, പൂച്ചകള്‍ അഭിമാനത്തോടെ ചുറ്റും നോക്കുന്നു. ഫെര്‍ണാണ്ടോയുടെ വെളുത്ത പ്രാഡോ കാര്‍ പൂച്ചകളെ കയറ്റി പുറത്തേക്കു പഞ്ഞുപോയി. ഡെലിവറി കഴിഞ്ഞു മൊയ്തുക്ക പൊള്ളുന്ന വെയിലിലേക്ക്‌ പിന്നെയും സൈക്കിളുമായി ഇറങ്ങി. ഇനി അടുത്ത ബില്‍ഡിംഗ്‌, അവിടെനിന്നു മറ്റൊന്നിലേക്കു, മരുഭൂമിയിലെ കത്തിക്കാളുന്ന ചൂടിനോട്‌ മല്ലടിച്ച് അങ്ങിനെ പാതിരാത്രി വരെ.

മുബൈലില്‍ഒരു മിസ്സിഡ്‌കാള്‍! ആരാണ് ഈ മിസ്സിഡ്‌ കാള്‍ വിദ്യ കണ്ടുപിടിച്ചത്? എന്തെങ്കിലും അകെട്ടെ, തിരിച്ചു വിളിച്ചു, അപചിരിതമായ ശബ്ദം, പിന്നെ മനസ്സിലായി റോങ്ങ് നമ്പരാണെന്ന്. വായില്‍ വന്ന ചീത്ത ഒതുക്കി ഫോണ്‍ കട്ടാക്കി. ഫെര്‍ണാണ്ടോ പൂച്ചകളെയും കൊണ്ട് തിരിച്ചുവന്നു, പൂച്ചകളുടെ രോമങ്ങള്‍ എടുത്തു കളഞ്ഞിരിക്കുന്നു. ഇതെന്താ ഇങ്ങിനെ? ഞാന്‍ ചോദിച്ചു!. ഈ കാലാവസ്ഥയില്‍ ഇതാണ് നല്ലെതെന്ന് ഡോക്ടോര്‍ പറഞ്ഞു. 500 ദിര്‍ഹംസ് ചിലവായി. തലേ ദിവസം പത്തു ദിറഹംസ് കൊടുത്ത് കരാമയില്‍ മാജിക്‌ സലൂണില്‍ പോയി മുടി വെട്ടിയത് അപ്പോള്‍ ഓര്‍ത്തുപോയി ഞാന്‍. ലിഫ്റ്റ്‌ വന്ന് പൂച്ചകളെയും ഉടമസ്തനെയും മുകളിലോട്ടു കൊണ്ടുപോയി. അബൂദാബിയില്‍ നിന്ന് നിസാര്‍ വിളിച്ചു, അടുത്ത കൂട്ടുകാരില്‍ ഒരാള്‍. ഇതുപോലെ വിളിക്കും, പഴയ ഓര്‍മകളും കഴിഞ്ഞകാലവും പങ്കുവെക്കും. പത്തു പതിനാല് വര്‍ര്ഷം മുന്‍പുള്ള ആദ്യ ഗള്‍ഫ്‌ യാത്രയായിരുന്നു ഇന്ന് ഓര്‍ത്തെടുത്തത്‌. ഇടക്ക്, മാനേജര്‍ വന്നെന്നു പറഞ്ഞു നിസാര്‍ ഫോണ്‍ കട്ടാക്കി . എന്റെ മനസ്സില്‍ ആ നാളുകളിലെ ഓര്‍മ്മകള്‍ ഓടിയെത്തി , അത് പഴയ കാലം, ഗള്‍ഫ്‌ കാണും മുന്‍പുള്ള കാലം. എനിക്ക് ജോലി കൊറിയര്‍ സര്‍വിസില്‍ , നിസാറിനു ഓട്ടോ ഓടിക്കലും. എന്നും പ്രശ്നങ്ങളായിരുന്നു നിസാറിനു ചുറ്റും. നഷ്ടങ്ങളുടെ കണക്കുകള്‍ പെരുകി നില്കക്കള്ളി ഇല്ലാതായി , അവിടെനിന്നാണ് ഗള്‍ഫ്‌ എന്ന സ്വപ്നത്തിന്നു ചിറകുമുളക്കുന്നത്. ആദിവസം ഒന്നുകൂടി തെളിഞ്ഞു.

* * * * *

1997 സെപ്റ്റംബര്‍ ഒരു ഞായറാഴ്ച ഉച്ചനേരം എന്റെവീട്.

ഞാന്‍ വടക്കേ കോലായില്‍ വിശ്രമിക്കെ നിസാര്‍ വന്നു, അബുധാബിക്ക് വിസ കിട്ടി, ഒര്രഴ്ച്ചക്കുള്ളില്‍ പോകേണ്ടിവരും, ഫ്ലൈറ്റ് ടിക്കെട്ടും വിസയും കാണിച്ചു നിസാര്‍ പറഞ്ഞു.

തിയ്യതി ഉറപ്പായോ, ഞാന്‍ ചോദിച്ചു? എമിഗ്രേഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടാത്രേ, അസിബായ് ഏറ്റിട്ടുണ്ട്. അസിബായി എന്ന് വിളിക്കുന്ന അസിസ്ക്ക നിസാറിന്റെ എളാപ്പയാണ്, മൂപ്പെര്‍ക്കുള്ള മുന്പരിജയം കാര്യങ്ങള്‍ വേഗത്തില്‍ ആക്കിയേക്കും

കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു വൈകുന്നേരം, നിസാര്‍ആദ്യ ഗള്‍ഫ്‌യാത്രയുടെ ഒരുക്കങ്ങളില്‍. ചിറമ്മലെ പള്ളിയില്‍ നിന്നും അസര്‍ ബാന്‍കു മുഴങ്ങികേട്ടു. നിസാര്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു.

ഗുരുവായൂര്‍സ്റ്റേഷനില്‍ നിന്ന് ഒരുഞ്ഞരക്കത്തോടെ ട്രെയിന്‍ നീങ്ങി. ലോക്കല്‍ കമ്പാര്‍ട്ട്മെന്റില്‍ നിസാറും കൂടെ ഞാനും, ജനലിനു അകത്തേക്ക് ഓടിക്കയറുന്ന തണുത്തകാറ്റ്‌.

ഏറണാംകുളം സൗത്തില്‍ പസ്സ്പോട്ടുമായി അസിബായ് ഉണ്ടാകില്ലേ ? ആദി മറച്ചുവക്കാതെ ഞാന്‍ ചോതിച്ചു. ഉണ്ടാകും, ഇല്ലങ്കില്‍ കുഴഞ്ഞത് തന്നെ, നിസാര്‍ പടച്ചോനെ നീട്ടി വിളിച്ചു. ആലോചനകളില്‍ മുഴുകി ഞങ്ങള്‍ ഒരു മയക്കത്തിലേക്കു വീണു. പിന്നെയും ശബ്ദ കോലാഹലങ്ങള്‍ .ട്രെയിന്‍ ഏറണാംകുളം സൌത്ത് സ്റ്റേഷനില്‍ ഇരമ്പി നിന്നു. ആള്‍ക്കൂട്ടത്തില്‍ ഞങ്ങള്‍ അസിബായിയെ തിരഞ്ഞു. കയ്യില്‍ ഒരു കറുത്ത പെട്ടിയുമായ് കയറി അസിബായി ഞങ്ങല്‍ക്കൊപ്പം ചേര്‍ന്നു. പുറത്തു മഴ കനത്തു .

കാര്യം നടന്നോ, പാസ്പോര്‍ട്ട് കിട്ടിയോഎന്ന് നിസാര്‍? മറുപടിയായി അസിബായി വെളുക്കെ ചിരിച്ചു. നിസാറിന്റെ പരിഭ്രമം അറിഞ്ഞു അസിബായി "സമാധാനമായിരിക്കടോ വഴിയുണ്ടാക്കാം" എന്നായി. ഇരുട്ടിനെ തുളച്ചു ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു . എപ്പോഴോ കണ്ണുകളടഞ്ഞുപോയി ഉറക്കത്തിലേക്ക്.

തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തു കടന്നു ഓട്ടോയില്‍ പഴക്കം ചെന്ന ഒരു ലോഡ്ജിനു മുന്‍പില്‍ ആ യാത്ര അവസാനിച്ചു .

മഴ നനച്ച അപരിചിതമായ റോഡുകളിലൂടെ അസിബായിയെ അനുഗമിച്ചു. നാളെയാണ് യാത്ര. എമിഗ്രേഷന്‍ കഴിഞ്ഞു പാസ്പോര്‍ട്ട്‌ വന്നിട്ടില്ലന്നു ചാലയിലെ എം.ജെ ട്രാവെല്‍സ് മാനജെര്‍ ഗഫൂര്‍ക പറഞ്ഞത്കേട്ട് ആവലാതിയായി, അപ്പോള്‍ നാടകീയമായ ചിലതുണ്ടായി, ജീപ്പില്‍ വന്നിറങ്ങിയ കുറെ തടിമാടന്മാര്‍ മാനജെര്‍ ഗഫൂര്‍കാടെ കഴുത്തിന്‌ പിടിച്ചു, ട്രാവല്‍സ് കത്തിച്ചുകളയുമെന്ന് ഭീഷണി. പകച്ചുപോയ ഞങ്ങള്‍ കാര്യം തിരക്കി, എമിഗ്രേഷന് കൊടുത്ത പാസ്പോര്‍ട്ട് നാല് നാളായിട്ടും കിട്ടീട്ടില്ല, അത്കേട്ട് തലയ്ക്കു അടിയെറ്റപോലെ നിസാര്‍ ഇരുന്നു. എമിഗ്രേഷന്‍ വേണ്ട, പാസ്പോര്‍ട്ട് കിട്ടിയ്യമാതിയെന്നായി നിസാര്‍. അസിബായി ഒരു സിഗ്രടിനു തീകൊളുത്തി .

രാത്രിയില്‍ നിയോണ്‍ ബള്‍ബുകളുടെ വെട്ടത്തില്‍ നഗരം. റോഡുകളില്‍ വാഹനങ്ങളുടെ നിര . തമ്പാനൂരിലെ മുന്തിയ ഹോട്ടലില്‍ കയറി ചില്ലി ചിക്കനും പുറോട്ടയും കഴിച്ചു .റൂമിലെത്തി അസിബായി അണ്ടര്‍വയര്‍ കഴുകിയിട്ടു.

പിറ്റേന്ന് പാസ്പോര്‍ട്ട് കിട്ടി. പക്ഷെ കാത്തിരുന്നത് മറ്റൊരു വാര്‍ത്തയായിരുന്നു. ഗള്‍ഫ്‌ എയര്‍ ഫ്ലൈറ്റ് കാന്‍സല്‍ ആയിരിക്കുന്നു. സ്വപ്നഭൂമിയിലെക്കുള്ള യാത്ര ഇനിയും അകലെയാണ്.

രണ്ടുനാളുകള്‍ കടന്നുപോയി. ബദല്‍ ഫ്ലൈറ്റ് ഇല്ല, വിസ്മയകരമായ അനിശ്ചിതത്വത്തില്‍ ഗള്‍ഫ്‌ യാത്ര കുടുങ്ങിക്കിടന്നു. കരുതിയിരുന്ന പണം തീരാറായി. ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ തള്ളി നീക്കും. തമ്പാനൂര്‍ വിട്ടു എയെര്‍പ്പോട്ടിനു അടുത്തേക്ക് ഞങ്ങള്‍ മാറിതമാസിച്ചു. തട്ടുകടയിലെ കഞ്ഞിയായിരുന്നു അത്താഴം. അസിബായി അണ്ടര്‍വയര്‍ കഴുകി കിടന്നുറങ്ങി. മുറിയില്‍ ഇരുന്നാല്‍ എയര്‍പോര്‍ട്ട് കാണാം, എന്നെങ്കിലും ഒരുനാള്‍ അവിടെ നിന്നും വിമാനം കയറുമെന്ന പ്രതീക്ഷയില്‍ നിസാര്‍ കാത്തിരിക്കുന്നു.

പിറ്റേന്ന് ഗള്‍ഫ്‌എയറിന്റെ പ്രധാന ഓഫീസിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. എന്തെങ്കിലും വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കും, അവിടെ ഗള്‍ഫ്‌എയര്‍ ജീവനക്കാരും മൂന്ന്നാളായി യാത്രമുടങ്ങി ക്ഷമനശിച്ച യാത്രക്കാരും ഘോരമായ വാക്കേറ്റം, ഫയലുകളും മറ്റും വലിചെറിയപ്പെട്ടു, രംഗം പ്രക്ശുബ്ദമായി, ഇതിനിടെ നിസാര്‍ ഒരിടത്ത് ഉറച്ചു നിന്ന് തലക്കൊണ്ട് ആങ്ങ്യഭാഷയില്‍ എന്നെ മാടിവിളിച്ചു.

"ഷൂസിനടിയില്‍ കുറച്ചു പണമുണ്ട് ആരും കാണാതെ എടുക്കണം".

സ്വന്തം പേഴ്സ് ഞാന്‍ താഴെയിട്ടു കുനിഞ്ഞു അതെടുക്കുന്നതായി ഭാവിച്ചു, ഒരു നിമിഷം നിസാര്‍ ഷൂസ് മറ്റിയെതും പണമെടുത്തു ഞങ്ങള്‍ പുറത്തുകടന്നു. ഇല്ല, ആരും കണ്ടിട്ടില്ല!! അല്‍പം ചെന്ന് നോക്കുമ്പോള്‍ യു.എ.ഇയുടെ കുറെ കറന്‍സികള്‍... ദിര്‍ഹംസ് എന്നെഴുതിയിരിക്കുന്നു, തിരിചെല്പ്പിക്കണോ...? അതോ...? മനസ്സ് രണ്ടു തട്ടിലായി...!! ലോഡ്ജിലേക്ക് വിളിച്ചു അസിബായോടു വിവരം പറഞ്ഞു. ഒരു ചിരിയോടെ അസിബായ് മക്കളെ തിരിച്ചു കൊടുക്കല്ലേ... ഇത് നമ്മുടെ കഷ്ട്ടപാട് കണ്ട് "പടച്ചോന്‍ അയച്ചതാണ്". ഞങ്ങള്‍ യോജിച്ചു ശരിയാണ്, ഇത് പടച്ചോന്‍ അയച്ചത് തന്നെ, ദിര്‍ഹംസ് മാറി, രണ്ടായിരം രൂപ. അന്നുച്ചക്കു കുശാലായ ശാപ്പാട്.

ഞങ്ങള്‍ ശംഗുമുഖം കടപ്പുറത്തേക്ക് നടന്നു. സായാഹ്നം അതിന്റെ പീലികള്‍ വിടര്‍ത്തിയിരിക്കുന്നു. സൂര്യന്‍ ചുവന്ന ഒരു പൊട്ടായി മാറുന്ന കാഴ്ച..., ആകാശത്തിന് നിറച്ചാര്‍ത്ത് നല്‍കി മേഘങ്ങള്‍..., കടല്‍പക്ഷികള്‍ അനാദിയിലേക്ക് പറന്നകലുന്നു..., കടലിന്റെ കരച്ചില്‍ നിശബ്ദതയില്‍ നിന്നെത്തുന്ന സംഗീതം പോലെ..., കടലിലും കരയിലും ഇരുട്ട് പരക്കുന്നു..., ഞങ്ങള്‍ മടങ്ങി.

ഗള്‍ഫ്‌എയെറിലെ യാത്ര ഇനി നടക്കില്ലെന്നു ഉറപ്പായി. വീടിലേക്ക്‌ വിളിച്ച് ചാവക്കാട് അക്ബര്‍ ട്രാവെല്സില്‍ പണം അടപ്പിച്ചു. എയെര്‍ഇന്ത്യയുടെ പുതിയ ടിക്കെറ്റ് തിരുവനന്തപുരം അക്ബര്‍ ട്രാവെല്സില്‍ നിന്ന് വാങ്ങിച്ചു. പക്ഷെ ഒരു പ്രശ്നം വൈറ്റിംഗ് ലീസ്റ്റിലാണ്. ലെഗേജുമായി പുലര്‍ച്ചെ രണ്ടുനാള്‍ പോയിമടങ്ങി. നിസാറിനു മടുത്തു. സ്വന്തം വിധിയെ പഴിച്ചു. മൂന്നാംനാള്‍ അകത്തേക്ക് പോയി അല്പം കഴിഞ്ഞു നിസാര്‍ തിരികെ ഓടിയെത്തി, മുഖത്ത് അമ്പരപ്പും സന്തോഷവും ''എല്ലാം ശരിയായി...!! " വാക്കുകള്‍ ചിലത് തൊണ്ടയില്‍ കുരുങ്ങിയോ... ?'' ഞാന്‍ കയ്‌ ഉയര്‍ത്തി വീശി... നിസാര്‍ നടന്നു നീങ്ങുന്നു, സ്വപ്ന ഭൂമിയിലേക്ക്‌... പിന്നെ എന്റെ കാഴ്ചക്കപ്പുറം മറയുന്നു.

* * * * *

ബംഗാളി ക്ലീനെര്‍ അലി റിസപ്ഷനിലേക്ക് ഓടിയെത്തി. ഞാന്‍ ഓര്‍മകളില്‍ നിന്ന് പുറത്തു കടന്നു. റൂഫ് ഫ്ലോറില്‍ ജിമ്നെഷ്യം റൂമില്‍ യൂനസ്ബല്കാതി എന്ന മൊറോക്കന്‍ കുഴഞ്ഞു വീണിരിക്കുന്നു. ഞാന്‍ മുകളിലെത്തി, തണ്ടല്‍ ഉയര്‍ത്താനാകാതെ മൊറോക്കന്‍ കിടക്കുന്നു.. പാവം.. ഹെവി വൈറ്റുവെച്ചു ഡംമ്പ്ള്സ് പൊക്കിയതാണ്. ആംബുലന്സിനു വിളിച്ചു. മിനുട്ടുകള്‍... യൂനിസ് ബാക്കടിയെ എടുത്തു ആംബുലന്സ് ദുബായ് ഹോസ്പിറ്റലിലേക്ക്... ബാങ്ക് സ്ട്രീറ്റിലെ പള്ളിയില്‍ നിന്നും ഉയര്‍ന്ന ളുഹര്‍ ബാങ്കിന്റെ അലയൊലികള്‍ തെരുവോരങ്ങളില്‍ മാറ്റൊലികൊണ്ടു.

അഷ്‌റഫ്‌ ഐനിക്കല്‍
ദുബായ്

2010, ജൂൺ 2, ബുധനാഴ്‌ച

സ്കൂള്‍ തുറക്കുന്ന നാളുകളില്‍





പുത്തന്‍ ഉടുപ്പിന്റെയും പുസ്തകത്തിന്റെയും മണവുമായി സ്കൂള്‍ തുറക്കുന്ന ആദ്യ ദിവസം പോകാന്‍ തുടങ്ങുമ്പോഴാകും മഴയുടെ ഇരമ്പി ഉള്ള വരവ്. ചിന്നം പിന്നം മഴ പെയ്യുമ്പോള്‍ പുത്തന്‍ കുട നിവര്‍ത്തുകയായി. പിന്നെ കാല്‍ നടയായി ഇടവഴികളിലെ ചെളിവെള്ളം തെറിപ്പിച്ചുള്ള ആയാത്ര ഓര്‍ത്തെടുക്കുകയാണ് ഞാന്‍.

         മഴയത്ത് കാറ്റുവന്നു കുസൃതി കാട്ടുമ്പോള്‍ കുട വട്ടം കറങ്ങി തെന്നിപ്പറക്കും, മഴത്തുള്ളികള്‍ മേലാകെ നനയ്ക്കും. കറപ്പന്‍ കുടകള്‍ക്ക് ചില്ലുപിടിയാണ്. അത്‌ തറയില്‍ ഉരസിയാല്‍ നാരങ്ങ സത്തിന്റെ മണം വരും. ചില കുട്ടികള്‍ ഫോറിന്‍ കുടയുമായ് വരും, "പത്തിരിക്കുട" എന്നാണ് ഫോറിന്‍ കുട അറിയപ്പെട്ടിരുന്നത്. രണ്ടാം ക്ലാസ് വരെ മരച്ചട്ട ഫ്രെയിം ഉള്ള കളിമണ്‍ സ്ലേറ്റും പെന്സിലുമായിരുന്നു പഠനോപകരണങ്ങള്‍. സ്ലേറ്റു ഒന്നിന് ഒരുരൂപ വില, പെന്‍സിലിനു അഞ്ചു പൈസയും. വഴിവക്കില്‍നിന്ന് പൊട്ടിക്കുന്ന "മായ്കണ ഇല" കൊണ്ടായിരുന്നു സ്ലേറ്റു മായ്ചിരുന്നത്.

         മഴക്കാര്‍ കനം വെക്കുമ്പോള്‍ മാനംഇരുളും, ഇരുണ്ട നിറമുള്ള മരബോര്‍ഡില്‍ ടീച്ചര്‍ തറപറ എഴുതും. മടക്ക യാത്രയിലും മഴ കൂട്ടിനെത്തും, ഒലിക്കുന്ന മഴവെള്ളത്തില്‍ കടലാസ്തോണി ഓടിച്ചുകളിക്കും. വീടിലെത്തുമ്പോള്‍ തലയാകെ നനഞ്ഞിരിക്കും, ഉമ്മ വഴക്കുപറയും, പിന്നെ മുഷിഞ്ഞ തട്ടം എടുത്തു തുവര്‍ത്തിതരും. കാലാന്തരങ്ങളില്‍ ഓരോ സ്കൂള്‍തുറക്കലും മാറ്റങ്ങളിലൂടെയാണ് കടന്നുപോയത് എന്നോര്‍ക്കുന്നു.

           കാലം മാറിയപ്പോള്‍ കഥയുംമാറി. മണ്ണൂസ്ലേറ്റും പെന്‍സിലും രംഗം വിട്ടൊഴിഞ്ഞു. മായ്കണ ഇലയുടെ പൊടിപോലും വഴിവക്കുകളില്‍ ഇന്ന് കാണാതായി. ചില്ലുപിടിയുള്ള കറുപ്പന്‍ കുടകള്‍ കാലഹരണപ്പെട്ടു അപ്രക്തക്ഷ്യമായി. കാലാവസ്ഥയിലും വന്നു വ്യതിയാനങ്ങള്‍... മഴയുടെ ഇരമ്പലും ആര്‍തുലച്ചുള്ള വരവും സ്ക്കൂള്‍ തുറക്കുന്ന നാളില്‍ ഒരു പ്രതീക്ഷ മാത്രമായി. കാല്‍നടയായുള്ള യാത്രയും ഇല്ലാതായി. മാറ്റങ്ങളുടെ കഥ ഇവിടെ പൂര്‍ണമാകുന്നില്ല.



അഷ്‌റഫ്‌ ഐനിക്കല്‍, ദുബായ്.